നിഴല്‍

നിഴല്‍
നാട്യശാസ്‌ത്ര ഉപജ്ഞാതാവ്‌.
രസനീരസങ്ങള്‍ക്കിടയിലെ
ട്രപ്പീസ്‌ കളിക്കാരന്‍.

നിഴല്‍
ഭൂതവര്‍ത്തമാനങ്ങള്‍
തിളക്കുന്ന കരിപ്പിടിച്ച മണ്‍ചട്ടി.

വഴുതിവീണിടം
തെളിയാതിരിക്കാന്‍
തണല്‍വീണുകിടന്ന
ചെമ്മണ്‍പാതകള്‍ മുഴുവന്‍
നിഴല്‍ പൂശി കറുപ്പിച്ചു.

തൂവിപ്പോയ നിഴലുകള്‍
ചേരാതിരിക്കുമിടങ്ങളാണ്‌
ചന്ദ്രനും നക്ഷത്രപൊട്ടുകളും.

നിഴലുകളൊന്നും
നരച്ചുവെളുക്കാത്തത്‌
അതിലൊരു തുള്ളിപോലും
വെളിച്ചം കേറാത്തതുകൊണ്ട്‌.

നിഴല്‍
പകല്‍ചിതയില്‍
നൃത്തംവയ്‌ക്കുന്ന
കരിഞ്ഞ ശരീരം.

നിഴല്‍
പ്രകാശം
ഒലിച്ചുപോയ
നീ തന്നെ.

ഞാനറിയുന്നുണ്ട്‌
എന്റെ നിഴല്‍
വിഴുപ്പുകളുടെ ഭാണ്ഡം
അതിലെന്റെ മുദ്രകള്‍
തെളിയുന്നുണ്ട്‌.

ലൈവ് ന്യൂസ്

ആദ്യ റിപ്പോര്‍ട്ട്‌
തീരദേശ ക്യാമ്പില്‍ നിന്ന്‌.

''പെട്ടെന്ന്‌
കാറ്റും കടലും നുരയിട്ട്‌
പതഞ്ഞുപൊന്തി
ഉള്ളിലെന്തോ
ചൊരിച്ചിലുള്ള മാതിരി
കണ്ണീരിലെ ഉപ്പു പോലും
കടല്‌ തിരിച്ചെടുത്തു.
എല്ലാം മറിച്ചിട്ട്‌ കാറ്റും.''

കണ്ണായകണ്ണെല്ലാം നിറഞ്ഞു.

രണ്ടാം റിപ്പോര്‍ട്ട്‌
മലയോര ക്യാമ്പില്‍ നിന്ന്‌.

''കഷ്ടകര്‍ക്കിടകത്തില്‍
തടംതിങ്ങി വന്ന പുഴ
എല്ലാം നികത്തി നീണ്ടു വളര്‍ന്നു
പറിച്ചു നട്ടതും
മുറിച്ചു കുത്തിയതും
നട്ടു നനച്ചതും
ഒന്നും തണല്‍ തരാന്‍
വലുപ്പത്തില്‍ വളര്‍ന്നില്ല.
കുറച്ചധികം ചത്തൊലിച്ചുപോയി.''

കഷ്ടചുളിവുകള്‍ വീണോര്‍

മൂന്നാം റിപ്പോര്‍ട്ട്‌
നഗരമധ്യത്തില്‍ നിന്ന്‌.

നഗരപറ്റങ്ങളിലൊരിടത്ത്‌
ഒരു പഴയ സ്‌കൂട്ടര്‍ ചാരിവച്ച്‌
മുടിയനായ ഒരു ചാവേര്‍.
എല്ലാം കൃത്യമായി സംഭവിച്ചു.
പിന്നെ
ഫയര്‍ഫോഴ്‌സ്‌ എഞ്ചിനുകളുടെ
തീ ചീറ്റുന്ന വെളിച്ചവും
നിറുത്താത്ത അലര്‍ച്ചയുമായിരുന്നു.
ആര്‍പ്പും ആരവങ്ങളും
നിലവിളിയും കണ്ണീരും കൂടിക്കലര്‍ന്നൊ-
രവിയല്‍ പാകത്തിലൊരു നഗരം
പാതിവെന്ത ശഴങ്ങള്‍ ഉണങ്ങാനിട്ട്‌
കാവലിരിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ക്കവസാനം
ന്യൂസ്‌ റീഡര്‍ എല്ലാം ക്രോഡീകരിച്ചു.

''കാറ്റും കടലും ശാന്തമാകുന്നില്ലല്ലോ?*
ദൈവമെന്ത്യേ?**
കുന്തുകാലില്‍ അനുചരര്‍ക്ക്‌
മീന്‍ ചുട്ടെടുക്കാന്‍
ശവപൊങ്ങുകെട്ടി
ചൂണ്ടയിട്ടിരിപ്പാണോ?''

പിന്നീട്‌
പ്രേക്ഷകന്റെ ഊഴമായിരുന്നു
അവന്‍
നാവനക്കാനാവാതെ
കൊക്കുരുമ്മാതെ
തിപോലും ഓളം വയ്‌ക്കാതെ
കൊറ്റിക്കണക്കേ
തെളിഞ്ഞു കാണാന്‍ പാകത്തില്‍
ആ വാര്‍ത്തയിലേക്ക്‌
നോക്കിയിരുന്നു.

അപ്പോള്‍
വെപ്രാളപ്പെട്ട്‌
മനുഷ്യനുവേണ്ടി ഓടിനടക്കുന്ന
ദൈവത്തിന്റെ ഛായ
കണ്‍പ്പരപ്പില്‍ തെളിയാന്‍ തുടങ്ങി.

ബൈബിള്‍
* ലൂക്കാ 8:22
** യോഹ. 21