വണ്ടിക്കാള

1 പ്രണയം

ആകാശവെണ്മ
അണപൊട്ടിയൊലിക്കുന്ന
ഭൂമിക്കിണറില്‍ നിറയെ
സ്‌മാരകങ്ങള്‍
അവയില്‍ ചാരിനിന്നും
വാറ്റിക്കുടിച്ചും നമ്മള്‍
നമുക്കരികെ
നിറക്കൂത്തില്‍ പൊടിഞ്ഞു
പൊന്തുന്ന കുമിളകള്‍

2 വിവാഹം

കര്‍ക്കിടകകൈവരമ്പില്‍
വിക്കിയും വഴുതിയും ഞാന്‍
പതഞ്ഞും പാറിയും നീ
നമ്മള്‍
ശബ്‌ദങ്ങളായി
അകലങ്ങളായി
ഉഷ്‌ണമറയ്‌ക്കുള്ളില്‍ നീളന്‍
നിഴലുകളായി
ഓര്‍മ്മയുടെ കൂനയില്‍
അഴുകാത്ത വിഴുപ്പുകളായി

3 വിരഹം

ഇപ്പോള്‍
എനിക്കുള്ളില്‍
വാല്‌മുറിച്ച്‌ വാക്കുപായുന്നു
ഉള്ളിലൊരു ഇഴപിന്നിയ കൂടാരം
വെന്തുനാറുന്നു.
മുതുകിലൊരു ചലകുരുവീര്‍ത്തു
പൊന്തുന്നു
മറക്കുന്നു ഞാന്‍
ഓര്‍ക്കാനൊരു സുഖത്തിന്‌

4 അന്ത്യം

ഇന്നും
ചുടുരുധിരമോന്തി-

യന്തിയില്‍
കിതച്ചെത്തും കിനാക്കള്‍ക്ക്‌
നിന്റെ വശ്യത
ശരിയാണ്‌
ജഡമായിരിക്കുന്നു ഞാനും
എന്റെ ശൂന്യാകാശങ്ങളും.

ഇല

ഇല
ഇഴപിന്നിയ
ഓര്‍മ്മകളുടെ
കുഞ്ഞുനൂലുകള്‍
ചേര്‍ന്നുണ്ടായത്‌

ഇല
സഞ്ചാരികള്‍ നടത്തിയ
അപഥയാത്രാരേഖകള്‍
കുടഞ്ഞിട്ട കൈപ്പുസ്‌തകം
ഇലയുടെ ഓരങ്ങളില്‍
കപ്പലിന്റെ നങ്കൂരം തട്ടിയ
വടുക്കള്‍.

ഇലയില്‍
എരിഞ്ഞുണങ്ങിയ
പുഴപ്പാടുകള്‍പ്പോലെ
ചത്ത്‌ വിളറിയ ഞരമ്പുകള്‍

കൊഴിയുന്ന ഇല
ഭൂമിയുടെ
മുറിഞ്ഞുവീഴുന്ന
ഭൂപടത്തുണ്ട്‌

ഇല നിവര്‍ത്തികെട്ടിയ
തണല്‍യാത്രകളില്‍
ഇലവച്ചടച്ച
കളിക്കുഴികളെത്രയാണ്‌
വാരിക്കുന്തങ്ങള്‍ നിവര്‍ത്തിയ
ചതിക്കുഴികളായി
വളര്‍ന്നത്‌?

ഇലവച്ചുണ്ണാനിരുന്നപ്പോള്‍
നിറഞ്ഞകണ്‍പരപ്പില്‍
അവന്‍ തലയ്‌ക്കുമുകളില്‍
നിവര്‍ത്തിയ
പ്രണയയിലയുടെ
തണല്‍ കായുകയായിരുന്നു
അവള്‍

ഇത്രമേല്‍ ആയിട്ടും
ഞെട്ടറ്റുവീഴുന്ന
ഇലയില്‍
തിരിച്ചും മറിച്ചും
അവസാനം മുറിച്ചുനോക്കിയിട്ടും
കാണാത്തത്‌
അതിന്റെ പച്ചയാണ്‌.